Monday 27 August 2018

വന്ദനം ഗുരു വന്ദനം.                സംഗീത-നാടകശില്പം
ശ്രീ നാരായണ ഗുരു ജയന്തിയോടനുബന്ധിധിച്ച് കേരളത്തിലെ ആകാശവാണി നിലയങ്ങൾ പ്രക്ഷേപണം ചെയ്ത പരിപാടി
                                                -അയ്യമ്പുഴ ഹരികുമാർ
അവതരണ ശ്ലോകം 1
ഗുരുർ ബ്രഹ്മാ ഗുരുർ വിഷ്ണു
ഗുരുർ ദേവോ മഹേശ്വരഃ
ഗുരുസ്സാക്ഷാത് പരം ബ്രഹ്മാ
തസ്മൈ ശ്രീഗുരവേ നമഃ

ആഖ്യാനം
ഗുരു ബ്രഹ്മാവാണ്, സൃഷ്ടി കർത്താവാണ് തന്റെ ശിഷ്യന്റെ മനസ്സിൽ പുതിയ ചിന്താധാരകളേയും ബൗധിക മണ്ഡലങ്ങളേയും ഗുരു സൃഷ്ടിക്കുന്നു. ഗുരു വിഷ്ണുവാണ്, വിശ്വം  മുഴുവൻ വ്യാപിച്ചുനില്ക്കുന്നവനാണ് , ശിഷ്യന്റെ ചിന്താമണ്ഡലങ്ങളിൽ നിറഞ്ഞു വ്യാപരിക്കുന്നവനണ്. ശിഷ്യനിൽ സംശയ നിവൃത്തി വരുത്തി അറിവിനെ ഉറപ്പിച്ച് സ്ഥിതിചെയ്യിക്കുന്നതും ഈ ഗുരുതന്നെ
 ഗുരു സംഹാര മൂർത്തിയായ മഹാദേവനാണ്. തന്റെ ശിഷ്യനിലുള്ള ദുർ വാസനകളേയും അവ്യക്തജ്ഞാനത്തേയും സംഹരിച്ച് തന്റെ ശിഷ്യനെ ശുദ്ധീകരിക്കുന്നതും ഗുരു തന്നെ. ഇങ്ങനെയെല്ലാമായ, ത്രിമൂർത്തീ സ്വരൂപനായ ഗുരുവിന് സാഷ്ടാംഗ നമസ്കാരം.

ഗാനം 1
വന്ദനം ഗുരു വന്ദനം
വിശ്വഗുരവേ വന്ദനം
വിശ്വമാകെ നിറഞ്ഞു   നിൽക്കും
നിസ്വൻ എൻ ഗുരു ദേവനേ..

എന്റെയുള്ളിൽ മുനിഞ്ഞുകത്തിയ
ദീപമൻപൊടു  നീട്ടിയും
ആത്മ ദീപ്തിയുണർത്തി വിട്ട
ആത്മരൂപന് വന്ദനം
പരമാത്മരൂപന് വന്ദനം.
2
പാരിലുള്ളതാം മാനവർ
ഒരു ജാതിയിൽ പിറന്നേറിയോർ
മാനവത്വമതേ മതം
സ്നേഹമാണിവിടീശ്വരൻ
--------------------------------------
ആഖ്യാനം ->
കൊല്ലവർഷം 1031 ചിങ്ങമാസം പതിനാലാം തീയതി ചതയം നക്ഷത്രത്തിലാണ്  ശ്രീനാരായണൻ ജനിച്ചത്. ജനിച്ചപ്പോൾ മുതൽ ചില പ്രത്യേകതകൾ ശിശുവിൽ കാണാമായിരുന്നു .
സാധാരണയായി ജനിച്ച കഴിഞ്ഞ ഉടനെ ശിശുക്കൾ കരയാറുണ്ടല്ലോ?  എന്നാൽ ഈ ശിശുവാകട്ടെ കരഞ്ഞതേയില്ലത്രേ!
അസാധാരണ മുഖതേജസായിരുന്നു കുട്ടിക്ക്. അസാമാന്യ വ്യക്ത്തി പ്രഭാവത്തിന്റെ ലക്ഷണം തന്നെയായിരുന്നു ഇത് .   അങ്ങനെ ജാതിയുടെ പേരിൽ മനുഷ്യനെ അകറ്റി നിർത്തിയിരുന്ന ഇരുണ്ട കാലത്തിലേക്ക് ദിവ്യശിശുവായി സൂര്യനെ പോലെ പ്രകാശം ചൊരിയുവാൻ 'ശ്രീ നാരായണഗുരു' ഭൂജാതനായി.
കുട്ടിയുടെ അമ്മാവനായ കൃഷ്ണൻ വൈദ്യർ കുട്ടിക്ക് നാരായണൻ എന്ന് നാമകരണം ചെയ്തു. നാരായണനെ ഓമനിച്ച് നാണു എന്ന് എല്ലാവരും വിളിച്ചു പോന്നു.
നാടകാംശം - സ്ഥലം കളിസ്ഥലം
[ കുട്ടികൾ കളിക്കുന്ന ശബ്ദം ] [കിളികളുടെ നാദം]
ചാത്തൻ - നാണുവേ... എന്നെ പിടിക്കാമെങ്കിൽ പിടിച്ചോ .... ദേ ഞാനോടി [കുട്ടികൾ ചിരിക്കുന്ന ശബ്ദം .
നാണു - ഇങ്ങനെ ഓടല്ലെ ചാത്താ....
ശോ! കഷ്ടം! ചാത്തന്റെ ചവിട്ടേറ്റത് ഈ എറുമ്പിൻകൂട്ടിലാ.... എത്ര എറുമ്പാ ചത്തുപോയത്.
ചാത്തൻ -അത് എറുമ്പല്ലേ മനുശേനല്ലല്ലോ.
നാണു > അതിന് വേദനിക്കില്ലേ ചാത്താ... (ദയാപൂർവം ) പാവങ്ങൾ
3
ചാത്തൻ> ഞാൻ അങ്ങനെ വിചാരിച്ചില്ല നാണൂ ശോ ! നമുക്ക്  അങ്ങോട്ട് മാറി നിന്ന് കളിക്കാം.

നാണു>  ചോമാ... ഇങ്ങോട്ട് മാറിനില്ക്ക്!  ചോമന്റെ കാലിനരികിൽ ഒരു എറുമ്പ്. അതിനെ ചവിട്ടല്ലേ ചോമാ...
ചോമൻ> എവിടെ..... ശോ.... എത്ര ചെറുതാ ഇത്.
നാണു> ഇവിടെ ഈ എറുമ്പിന്റെ കൂട് ഒള്ളതു കൊണ്ട് ഈ പരിസരത്തൊക്കെ എറുമ്പ് കാണും. നമ്മൾ ഓടിക്കളിക്കുമ്പോൾ അറിയാതെ അതുങ്ങളെ ചവിട്ടും.
ചാത്തൻ > ഓടാതെങ്ങനാ കളിക്കുന്നത്?   
നാണു> അതിനാണോ വിഷമം? ... നമുക്ക് ഇവിടെ ഇങ്ങനെ ചമ്രം പടിഞ്ഞിരുന്ന് ധ്യാനിച്ച് കളിക്കാം... സന്ന്യാസിയേപ്പോലെ. എറുമ്പുകൾ ആഹാരം ശേഖരിച്ച് കൂട്ടിലേക്ക് പോകും വരെ നമുക്ക് ഇങ്ങനെ ധ്യാനിക്കാം.
ചാത്തൻ> എന്നാ അങ്ങനെയാവാം നാണൂ...
ചോമൻ> ധ്യാനിക്കാൻ മന്ത്രം വേണ്ടേ?!
നാണു > മന്ത്രം ഞാൻ പറഞ്ഞു തരാലോ?
ആദ്യം ചമ്രം പടിഞ്ഞിരിക്കൂ... അങ്ങനെ! ഇനി നട്ടെല്ല് നിവർത്തിയിരിക്കൂ. ദാ.... ഞാനിരിക്കും പോലെ
ചോമൻ> ഇങ്ങനെ മതിയോ?
ചാത്തൻ> നാണു ഇരിക്കുന്നതുപോലെ ഇരിക്ക് ചാത്താ ......
ഇനി കൈകൾ രണ്ടും മലർത്തി തുടയിൽ വച്ച് ചൂണ്ടുവിരലും തള്ളവിരലും ഇങ്ങനെ തൊട്ടു പിടിക്കണം.... ങാ അങ്ങനെ. ഇനി കണ്ണടയ്ക്കണം .   ശോ..!  അത്രയും അങ്ങോട്ട് ഇറുക്കി അടയ്ക്കണ്ട. ദാ ഇങ്ങനെ പതുക്കെ അച്ചാൽ മതി. ഇനി ശ്വാസം പതിയെ ഉള്ളിലേക്കെടുക്കണം ദാ ഇങ്ങനെ.... [ശ്വാസം ഉള്ളിലേക്ക് വലിക്കുന്ന ശബ്ദം]



4
ഗാനം 2
എറുമ്പിനു പോലും വേദനിക്കായ്കെന്നു
വേദം ചമച്ചതെൻ ശ്രീ  ഗുരു ദേവൻ.
വേദനയാറ്റുന്ന സ്നേഹവേദാന്തത്തെ
എന്നിൽ പകർന്നതും എൻഗുരുനാഥൻ.
Chorus
 ശ്രീനാരായണ ഗുരുദേവൻ
 ശ്രീനാരായണ ഗുരുദേവൻ

ഒരു ജാതി ഒരു മതം ഒരു ദൈവമെന്നോതി
സകലമതങ്ങളും ഒന്നെന്നു ചൊല്ലിയോൻ
മാനവ നന്മയതൊന്നേ സന്ദേശം
സകല മതങ്ങൾക്കും സാരമാം വേദാന്തം.

പലജാതിയെന്നു നിനച്ചു വലഞ്ഞവർ-
ക്കാശ്വാസമായതെൻ ശ്രീ ഗുരുനാഥൻ
പലവിധ ജീവികൾക്കെല്ലാമൊരേയാത്മ-
ചൈതന്യമെന്നു തെളിയിച്ചതെൻ ഗുരു.
         ------------------------------

നാടകാംശം - സ്ഥലം കളിസ്ഥലം

[കുട്ടികൾ കളിക്കുന്ന ശബ്ദം]
നാണു> ചാത്താ സന്ധ്യയാകാറായി ഇനി നാളെ കളിക്കാം, ചാത്തൻ> ശരിയാ വഴുകാതെ കുടീല് പോകാം. ന്നാ ഓടിക്കോ ...


5
നാടകാംശം - സ്ഥലം വീട്
ചോമൻ> നാണു വേ.... നാണു വേ... [ദൂരെ നിന്ന് വിളിക്കുന്ന ശബ്ദം ]
നാണു > ഉറക്കെ വിളി കേൾക്കുന്നു. എന്ത് ര്  ചോമാ....?
ഏന്റെ തൊപ്പിപ്പാള കാണാന്നില്ല.. അതില്ലാതെ കുടീല് ചെന്നാ ഏന്റെ അമ്മച്ചി തല്ലും? [വിളിച്ച് പറയുന്നത് ദൂരെ നിന്ന് കേൾക്കുന്നു ].
നാണു> [വിളിച്ചു പറയുന്നു.] നമ്മളാദ്യം ഒളിച്ച് കളിച്ച ആ പാറയിടുക്കിലാ നിന്റെ പാളത്തൊപ്പി ഇരിക്കുന്നേ... വേഗം എടുത്തിട്ട് പോ...! അതിനുള്ളിൽ ഒരു പല്ലി മുട്ടയിടാൻ കയറീട്ടുണ്ട് അതിനെ വേദനിപ്പിക്കാതെ  ആ പാറ ഇടുക്കില് തന്നെ വച്ചിട്ടു പോണം....
കുട്ടിയമ്മ> [ദേഷ്യത്തിൽ, അത്മഗതം]വരുന്നുണ്ട്... അയിത്തക്കാരുടെ കൂടെ കളിച്ചിട്ട്...
[നാണു ഓടി വരുന്നു ][അണയ്ക്കുന്ന ശബ്ദം]
കുട്ടിയമ്മ > [ദേഷ്യത്തിൽ ]  നിക്ക്.. നിക്ക്. എങ്ങോട്ടാ ഓടി വരുന്നത്...? പറയനേം പുലയനേം തീണ്ടീട്ട് വന്നിരിക്കുന്നു. കളിക്കാതെ വീട്ടിൽ കയറണ്ട.
നാണു> [കൊഞ്ചിക്കൊണ്ട്] എന്റെ പുന്നാര അമ്മച്ചിയല്ലേ..?
കുട്ടിയമ്മ> [ദേഷ്യത്തിൽ ] മാറിപ്പോ  എന്നേക്കൂടെ തൊട്ട് അശുദ്ധാക്കാതെ....
നാണു> [സഹർഷം] ഹാ.... ഹാ ...  ഞാനമ്മച്ചിയെ തൊട്ടേ.... അമ്മച്ചീം കുളിച്ചോളൂ ഇനി എന്റെ കുട്ടിയമ്മേം കുളിച്ചോളൂ ഹാ.... ഹാ...
കുട്ടിയമ്മ > എന്ത് ര് നാണൂ... ഈ കാണിക്കണത് ? കണ്ട അയിത്തജാതിക്കാരെ തൊട്ടിട്ട് ഇവിടെ വന്ന് മറ്റുള്ളവരേം തൊട്ട് അശുദ്ധമാക്കുന്നോ... ? ഈയിടെയായി
നാണു> ചാത്തനും ചോമനും കുളിച്ചിട്ടാണല്ലോ എന്റെ കൂടെ കളിക്കാൻ വന്നത്. പിന്നെ ങ്ങനാ അശുദ്ധമാകുന്നത്?
കുട്ടിയമ്മ >നിന്റെ  കുറുമ്പിത്തിരി കൂടുതാലാവുന്നുണ്ട്. കൃഷ്ണമ്മാവൻ  വരട്ടെ പറഞ്ഞു കൊടുക്കാം!

6
ഗാനം 3
തൊട്ടൂ തൊട്ടില്ല ഹൃദയതലങ്ങളിൽ
മൊട്ടിട്ട സ്നേഹപ്പൂ വാടികളിൽ
ജാതിയും തീണ്ടലുമില്ലാത്ത ലോകം
കുട്ടിക്കുറുമ്പിൻ കുസൃതിലോകം.

കാലിമേയ്ക്കും  കാലം കന്നുപൂട്ടും കാലം
കാരുണ്യമെങ്ങും ചൊരിഞ്ഞകാലം
ഭൂതദയയാലെ സ്നേഹം വിടർത്തിയ
ബാല്യത്തിൽ ലീലകൾ എല്ലാം വിചിത്രം.

ആർക്കും വിശക്കായ്കയെന്നോർത്തു പുലയന്റെ
അന്നവും പാലിച്ചു നീ കൃപയാൽ
കുഷ്ഠത്താലുഴലുന്ന  പുലയന് പോലും നീ
ജാതിമറന്നു ശുശ്രൂഷ നല്കി
തീണ്ടൽ വെടിഞ്ഞു വിശുദ്ധി നല്കി.

നാടകാംശം - സ്ഥലം - വീട്

കൃഷ്ണമാമൻ> എന്ത് ര് അപ്പീ ..... എന്ത് ര് കാട്ടണ് നീയ് ...... കറുമ്പൻ പുലയന്റെ കുടീല് കേറീന്ന് കേട്ട്...
നാണു > കൃഷ്ണമാമാ.. ഞാൻ അതിലെ പോയപ്പം
കൃഷ്ണമാമൻ> [തടസ്സപ്പെടുത്തിക്കൊണ്ട്] നിന്നോട് എന്ത് ര് പറവാൻ... പുലയന്റെ കുടീല് കേറരുത് അവരോട് ചങ്ങാത്തം വേണ്ടാന്ന് എത്ര ഉരു പറഞ്ഞൂ ഞാൻ.
നാണു> അങ്ങനെയല്ലല്ലോ  കൃഷ്ണമാമാ... അവരുടെ അടുപ്പത്ത് അരി തെളച്ച് പുറത്തേക്ക് തൂവി പ്പോവുന്നുണ്ടായിരുന്നു.  ഞാൻ അടുപ്പത്തുനിന്ന് താഴേക്ക്
7
ഇറക്കിവയ്ക്കുക മാത്രമേ ചെയ്തുള്ളൂ.
കൃഷ്ണമാമൻ> എന്തിനേ നീ അവരുടെ കഞ്ഞി തൊടുന്നത്... അതൊന്നും തൊട്ടുകൂടാന്ന് അറിയാൻ വയ്യേ...?
നാണു > ഞാൻ കലം അടുപ്പത്ത് നിന്ന് ഇറക്കിവച്ചില്ലേൽ അവിടെയുള്ളവര് പട്ടിണിയാവില്ലേ .... മാമാ....?

ആഖ്യാനം ->
കുട്ടിക്കാലവും കൗമാരവും കടന്ന് യവ്വനത്തിലെത്തിയ നാണുവിന് സർവ്വജീവികളോടും സ്നേഹവും കരുണയും വർദ്ധിച്ചു വന്നു. ഒപ്പം ജ്ഞാന തൃഷ്ണയും
മലയാളത്തിനപ്പുറം തമിഴും സംസ്കൃതവും പഠിച്ചു. സംസ്കൃതപഠനം നാണുവിന്റെ ചിന്താശക്തിയെ പതിൻമടങ്ങ് വർധിപ്പിച്ചു.
ഒരിക്കൽ നാണുവിന്റെ അമ്മാവനായ കൃഷ്ണൻ വൈദ്യർക്ക് സംസ്കൃതത്തിൽ ശ്ലോക രൂപത്തിലെഴുതിയ ഒരു കത്തു കിട്ടി.

നാടകാംശം - രംഗം വീട്
കൃഷ്ണമാമൻ> [ആത്മഗതം] ഓ... ഞാൻ സംസ്കൃതത്തിൽ കത്തെഴുതിയപ്പോൾ മറുപടി സംസ്കൃതത്തിൽ ശ്ലോകപ്പടിയാണല്ലോ അയച്ചിരിക്കുന്നത് ... ശോ ഇത് മനസ്സിലാകുന്നില്ലല്ലോ... ദൂരാന്വയമോ? ദ്വയാർഥപ്രയോഗമോ? ആശാൻ എന്ത് ര്  ഉദ്ദേശിച്ചത്. ഒരെത്തും പിടിയും കിട്ടുന്നില്ല. ഇനി ഇപ്പോ... നാണുവിനോട് ചോദിക്കാം. അവന് ഗ്രഹണ ശേഷി നന്നായിട്ടുണ്ട്.
ആഖ്യാനം ->
മാമൻ കൊടുത്ത കത്ത് വായിച്ച് അർഥം ഗ്രഹിച്ച് നാണു അതു മുഴുവൻ മാമന് മനസ്സിലാക്കിക്കൊടുത്തു. നാണുവിന്റെ ബുദ്ധിയിൽ മതിപ്പു തോന്നിയ കൃഷ്ണമാമൻ നാണുവിനെ സംസ്കൃതത്തിൽ കൂടുതൽ അറിവു നേടുന്നതിനായി സംസ്ക്യത പണ്ഡിതനായ കുമ്മമ്പിള്ളി രാമൻപിള്ളയാശാന്റെ അടുത്തേക്കയച്ചു.

8
നാടകാംശം - രംഗം ആശാൻ കളരി
[ആശാൻ കളരിയിൽ അമരകോശം അഭ്യസിപ്പിക്കുന്നതിന്റെ ശബ്ദ പശ്ചാത്തലത്തിൽ ]
കുമ്മമ്പിള്ളി ആശാൻ > [ സ്നേഹത്തോടെ ] നാണു.. നീ വന്നിട്ട് മൂന്നാണ്ട് തികഞ്ഞിരിക്കുന്നു. ഇത്രയും കുറഞ്ഞ നാളുകൾ കൊണ്ട് സംസ്കൃതത്തിലെ പ്രൗഢ ഗ്രന്ഥങ്ങളെല്ലാം നീ ഹൃദിസ്ഥമാക്കിക്കഴിഞ്ഞു. നിന്റെ പഠനം പൂർത്തിയായി. നീ സാത്വികാത്മാവയ ഒരു ചരിത്രപുരുഷനായിത്തീരും തീർച്ച.
നാണു> എല്ലാം അശാന്റെ അനുഗ്രഹം.
ആശാൻ > ഇനി എപ്പോഴാ വീട്ടിലേക്ക് മടങ്ങേണ്ടതെന്ന് വച്ചാല് മടങ്ങിക്കോളൂ...
നാണു> കുറച്ചു നാളുകൾ കൂടി അങ്ങയോടൊപ്പം കഴിയാൻ ആഗ്രഹം ഉണ്ട്.
ആശാൻ> ആയിക്കോളൂ.... മടങ്ങുവാനുള്ള കാരണം തനിയെ വന്നുകൊള്ളും... അപ്പോൾ മടങ്ങാം.
ആഖ്യാനം -> കുമ്മമ്പിള്ളി ആശാൻ പറഞ്ഞതുപോലെ നാണുവിന് ഗുരുകുലത്തിൽ നിന്ന് മടങ്ങാനുള്ള കാരണവുമായി. നാണുവിന്റെ വയറിന് കലശലായ അസുഖം ബാധിച്ച് ഗുരുതരമായപ്പോൾ കൃഷ്ണൻ മാമൻ ചെന്ന് ചെമ്പഴന്തിയിലേക്ക് കൂട്ടിക്കൊണ്ടു പോന്നു.

ശ്ലോകം - 1 A
"അവനവനാത്മസുഖത്തിനാചരിക്കുന്നവ
അപരന്നു സുഖത്തിനായ് വരേണം"

ആഖ്യാനം -> തന്റെ സുഖത്തിന് വേണ്ടി ചെയ്യുന്ന പ്രവൃത്തികൾ മറ്റുള്ളവർക്കു കൂടി സുഖം നല്കണമെന്നുള്ള സന്ദേശത്തിന് ഇന്നത്തെ സമൂഹത്തിൽ പ്രാധാന്യം ഏറി വരുകയാണ്.
സ്വന്തം സുഖത്തിനു വേണ്ടി മറ്റുള്ളവരെ അപായപ്പെടുത്താൻ തക്ക മനസ്സുള്ളവരായി സമൂഹത്തിൽ ചിലരെല്ലാം അധ:പധിച്ച് കഴിഞ്ഞിരിക്കുന്നു. സജ്ജനങ്ങൾ ധാരാളം നമ്മുടെ സമൂഹത്തിൽ ജീവിക്കുമ്പോൾ സമൂഹത്തെ ഒന്നടങ്കം
9
കുറ്റപ്പെടുത്തിക്കൂടാ. വീണ്ടുവിചാരം ഉണ്ടാകാനും വഴി തെറ്റിയ തെവിടെ എന്ന് മനസ്സിലാക്കി നേർവഴിക്കു പോകാനും ഭാരതീയരായ നമുക്ക് എന്നും സാധിച്ചിട്ടുണ്ട്. അതിനായി സമൂഹോദ്ധാരകരായ ആചാര്യന്മാർ നമ്മെ എക്കാലവും വഴി നടത്തിയിട്ടുമുണ്ട്.
മതമേതായാലും കൊള്ളാം മനുഷ്യൻ നന്നായാൽ മതി എന്ന ഗുരു വചനം മനുഷ്യൻ നന്നാവുക എന്നതാണ് മതത്തിന്റെ ശരിയായ ലക്ഷ്യമെന്ന് നമ്മെ ഉദ്ബോധിപ്പിക്കുന്നു.

ഗാനം 4

പാലാഴി കടഞ്ഞാൽ അമൃതാണതിൻ സത്ത
പൈമ്പാൽ കടഞ്ഞാൽ വെണ്ണയതിൻ സത്ത
ലോകമതങ്ങളെ എത്ര കടഞ്ഞാലും
സ്നഹമൊന്നേയതിൻ അന്തസ്സത്ത!

ഒരേമരത്തിലെ ഇലകളാണെങ്കിലും
കാഴ്ചയിൽ ഭേദങ്ങൾ തോന്നുവതെങ്കിലും
ഇലച്ചാറിനില്ലല്ലോ രുചിഭേദം തെല്ലുമേ..
ഒന്നാണതിൻ സത്ത സത്യം നിരൂപിച്ചാൽ.

മാനവർക്കും  പല രൂപങ്ങൾ ഭാവങ്ങൾ
ഭേദങ്ങൾ തോന്നുന്ന വർണ്ണങ്ങളെങ്കിലും
ജീവാത്മ-ചൈതന്യ-മുൾക്കൊണ്ടു നില്ക്കുന്ന
പരമാത്മ തേജസ്സിൻ ദൃശ്യപുഞ്ജം. !
പാലാഴി കടഞ്ഞാൽ

ആഖ്യാനം-> കേരള നവോദ്ധാനപ്രസ്ഥാനത്തിന്റെ ആരംഭം കുറിച്ചു കൊണ്ട് ശ്രീനാരായണ ഗുരു നടത്തിയ അരുവിപ്പുറം
10
വിഗ്രഹപ്രതിഷ്ഠ കേരളത്തിൽ സാമുദായിക മാറ്റങ്ങൾക്ക് വഴിതെളിച്ചു.
നാടകാംശം - രംഗം -അരുവിപ്പുറം നദീതീരം.
[ ജനങ്ങൾ അടക്കിപ്പിടിച്ച് സംസാരിക്കുന്നു. നദി ഒഴുകുന്ന ശബ്ദവും കേൾക്കാം]
ഒന്നാമൻ:- [ദേഷ്യത്തിൽ]അയാൾ അവർണ്ണനാണ് എന്നിട്ടും ശിവലിംഗ പ്രതിഷ്ഠ നടത്തിയിരിക്കുന്നു.
രണ്ടാമൻ:-  [ദേഷ്യത്തിൽ] ഇത് വലിയ ധിക്കാരം തന്നെ
മൂന്നാമൻ:- പതുക്കെ പറയൂ..., എന്തൊക്കെയോ സിദ്ധികൾ ഉള്ള ആളാന്നാ ആൾക്കാര് പറയുന്നത്.
ഒന്നാമൻ:- [ കളിയാക്കി ചിരിച്ച് കൊണ്ട് ] ഹ ഹ നല്ല ചാട്ടവാറടി നാലെണ്ണം കിട്ടുമ്പോ .. പമ്പ കടക്കുന്നത്ര സിദ്ധിയേ ഉണ്ടാവൂ...
രണ്ടാമൻ :- ഹും ശരിയാ
[മഞ്ചൽ വരുന്ന ശബ്ദം ദൂരെ നിന്ന് കേൾക്കാം ][ഓ ഹോയ് ഓ ഹോയ് ഓ ഹോയ് ]
മൂന്നാമൻ:- ദാ വല്യ നമ്പൂരി എഴുന്നെള്ളുന്നുണ്ട്
[മഞ്ചൽ അടുത്തു വരുന്ന ശബ്ദം കൂടുതൽ ഉച്ചത്തിൽ ] [ഓ ഹോയ് ഓ ഹോയ് ഓ ഹോയ് ]
വല്യ നമ്പൂരി > മഞ്ചൽ ഇവിടെ അങ്ങട് നിർത്ത....
വല്യ നമ്പൂരി ഒന്നാമനോട് > ഏതോ തീണ്ടൽ ജാതിക്കാരൻ ഇവിടെ ശിവപ്രതിഷ്ഠ നടത്തീന്ന് കേട്ടൂ.... ആരാണ് ആ ധിക്കാരി...
ഒന്നാമൻ > അങ്ങൂന്ന് എഴുന്നെള്ളത് നന്നായി...   ദാ.... ആ യോഗീടെ വേഷം കെട്ടിയ ആളാണ്.
വല്യ നമ്പൂരി> മഞ്ചൽ ഇവിടങ്ങട് ഇറക്ക... നോം നോക്കട്ടെ!
വല്യ നമ്പൂരി > എവിടെ..... എവിടെ?
രണ്ടാമൻ > ദാ ... അവിടെ.. അങ്ങൂന്ന് നോക്കിയാലും ദാ... യോഗിയുടെ വേഷം കെട്ടി......
വല്യ നമ്പൂരി> കണ്ടിട്ട് അത് വേഷം കെട്ടലാന്ന് നിരീക്കണില്ല' യോഗി തന്നാ യോഗി....
11
ഒന്നാമൻ > അല്ലങ്ങൂന്നേ. അയാൾ അവർണനാണ്. ധിക്കാരി.
നമ്പൂരിച്ചൻ > എന്നാ അതൊന്നു ചോദിക്കണല്ലോ? നടക്ക മുമ്പോട്ട്.
ജനക്കൂട്ടം>  ഇന്നിവിടെ ചെലത് നടക്കും,/ അതെ.. യതെ.
വല്യ നമ്പൂരി> [ഉറച്ച സ്വരത്തിൽ] ആരാ ഇവടെ ശിവപ്രതിഷ്ഠ നടത്തീത്...? ബ്രാഹ്മണർക്കു മാത്രമേ പ്രതിഷ്ഠ നടത്താൻ അധികാരമൊള്ളൂന്ന് അറിയില്ലാന്നുണ്ടോ..?
ശ്രീനാരായണ ഗുരു >  [സൗമ്യനായി] അറിയാലോ....! അതു കൊണ്ട് നാം നമ്മുടെ ശിവനെയാണ് പ്രതിഷ്ഠിച്ചത്.
വല്യ നമ്പൂരി > ഓ... അവർണ്ണരുടെ ശിവനോ ...? [കാര്യം ഗ്രഹിച്ച മട്ടിൽ]  ഉം...
ആഖ്യാനം -> കാഴ്ചയിലും സ്വഭാവത്തിലും സത്വരജോഗുണങ്ങളുടെ സമന്വയ ഭാവത്തിലുള്ള ഗുരുവിന്റെ ഇരുപ്പ് കണ്ട് അന്ധാളിച്ച നമ്പൂതിരി ഒട്ടും വൈകാതെ മഞ്ചലേറി തിരികെപ്പോയി.
       'പിന്നീട് ശ്രീ നാരായണ ഗുരുദേവൻ ക്ഷേത്രങ്ങൾ അനവധി സ്ഥാപിച്ചു പ്രതിഷ്ഠാ കർമ്മങ്ങളും നിർവ്വഹിച്ചു. അധ:സ്ഥിത സമുദായങ്ങളെ നവീകരിക്കാനുള്ള ആദ്യപടിയായിട്ടു മാത്രമാണ് ഗുരു വിഗ്രഹപ്രതിഷ്ഠയേയും ക്ഷേത്രങ്ങളേയും കണ്ടത്. അതു കൊണ്ടു തന്നെ വിദ്യാഭ്യാസവും വ്യവസായവുമാണ് സാമൂഹികാഭിവൃദ്ധിക്ക് അത്യാവശ്യമെന്ന് അദ്ദേഹം ജനങ്ങളെ ഉദ്ബോധിപ്പിച്ചു.

നാടകാംശം - രംഗം മീറ്റിങ്ങ് നടക്കുന്ന ഇടം
  ശ്രീനാരായണ ഗുരു > പ്രിയപ്പെട്ട യോഗാംഗങ്ങളെ ! നാം പറയുന്നത് ഇനി ശ്രദ്ധയോടെ ശ്രവിക്കണം. 'ഇനി ക്ഷേത്ര നിർമ്മാണത്തെ പ്രോത്സാഹിപ്പിക്കരുത്. ക്ഷേത്രത്തിൽ ജനങ്ങൾക്ക് വിശ്വാസം കുറഞ്ഞു വരികയാണ്. അമ്പലം കെട്ടുവാൻ പണം ചെലവിട്ടത് ദുർവ്യയമായി ദുർവ്യയമായി എന്ന് പശ്ചാത്തപിക്കുവാൻ ഇടയുണ്ട്. കാലത്തിന് അത്ര മാത്രം മാറ്റം വന്നിരിക്കുന്നു. പ്രധാന ദേവാലയം വിദ്യാലയമായിരിക്കണം പണം പിരിച്ച് പള്ളിക്കൂടം കെട്ടുവാനാണ് ഉത്സാഹിക്കേണ്ടത്. ഇനി ജനങ്ങൾക്ക് വിദ്യാഭ്യാസം കൊടുപ്പാൻ ശ്രമിക്കണം അവർക്ക്
12
അറിവുണ്ടാകട്ടെ അതു തന്നെയാണ് അവരെ നന്നാക്കാനുള്ള മരുന്ന്.
ആഖ്യാനം -> 1928ൽ ഗുരുദേവനൊപ്പം ഉണ്ടായിരുന്ന സന്ന്യാസിശ്രേഷ്ഠന്മാരെ ചേർത്തുകൊണ്ട് ശ്രീ നാരായണ ധർമ്മസംഘം എന്ന പേരിൽ സന്യാസി സംഘം രജിസ്റ്റർ ചെയ്ത് പ്രവർത്തനമാരംഭിച്ചു. സംഘടന കൊണ്ട് ശക്തരാകുവാനും വിദ്യകൊണ്ട് പ്രബുദ്ധരാകാനും അദ്ദേഹം തന്റെ അനുയായികളെ ഉദ്ബോധിപ്പിച്ചു.

ഗാനം 5
സംഘടിച്ചു സംഘടിച്ചുശക്തരാകുവിൻ
സങ്കടങ്ങൾ തീർക്കുവാനായ് ശക്തിനേടുവിൻ
വിദ്യ നേടി നാം സ്വയം പ്രബുദ്ധരാകുവിൻ

കെട്ടഴിഞ്ഞു പോയിടോല്ല സംഘബന്ധനം!
ധർമ്മ പാലനം നമുക്കു ശക്തിദായകം,
സ്വ ധർമ്മ പാലനം നമുക്ക് ശ്രേയോവർധനം,
സ്വച്ഛമായ ജീവിതം തുടർന്നു പോകുവാൻ.

ധർമ്മവൃക്ഷമനുദിനം വളർന്നു പൊങ്ങുവാൻ
വേരിലൂടെ മന്ത്രജലം തടിയിലെത്തണം,
തടിയിൽ നിന്ന് ശാഖതോറും ഇലയിലെത്തണം
ചിൽപ്രകാശ രൂപനെന്നും ഇലയിൽ വാഴണം.
                 --------------------------------

ആഖ്യാനം -> ജാതി വ്യവസ്ഥ കൊടികുത്തി വാഴുന്ന കാലം.  പുലയരുടെ കുട്ടികളെ വിദ്യാലയത്തിൽ ചേർക്കാൻ നായന്മാർ സമ്മതിച്ചിരുന്നില്ല. പുലയമാരും നായന്മാരും തമ്മിൽ ലഹള ആരംഭിച്ചു.  തങ്ങൾക്ക് നീതി ലഭിക്കില്ലെന്ന് മനസ്സിലായ അവർ അയ്യങ്കാളിയുടെ നേതൃത്വത്തിൽ സംഘടിച്ചു .
13
ഗുരുസ്വാമികൾ വിശ്രമിച്ചിരുന്ന അരുവിപ്പുറത്തെത്തി വിവരങ്ങൾ ധരിപ്പിച്ചു.
സ്വാമിജി നായന്മാർക്ക് കൂട്ടുനിന്ന ഈഴവ പ്രമാണിമാരെ ആളയച്ചു വരുത്തി പുലയ കിടാങ്ങളെ സ്കൂളിൽ ചേർക്കുന്നതിന് തടസ്സം നില്കരുതെന്ന് പറഞ്ഞു. സ്വാമിജിയുടെ ഉദ്ബോധനം കേട്ട് ഈഴവർക്കും  നായർ സമുദായത്തിലെ ചിലർക്കും വീണ്ടുവിചാരമുണ്ടായി. അങ്ങനെ ആ ലഹള അവസാനിക്കുകയും പുലയക്കിടാങ്ങൾക്ക് സ്കൂളിൽ പ്രവേശനം കിട്ടുവാനും തുടങ്ങി.

ഗാനം 6
പാദപൂജ ചെയ്യുവാൻ
നേരമായ് സതീർഥ്യരേ...
പാവനംഗുരു പദങ്ങളെ
പിൻതുടർന്നു പോക നാം

 വഴികൾ പലതും ദുർഘടം - നീർ-
കുമിളപോലെ ജീവിതം - (പടു)
കുഴിയിൽ വീണു പോയിടാതെ
ധർമ മാർഗം പോക നാം
ഇരുൾ നിറഞ്ഞ പാതകൾ - അതിൽ
ഭീകരർ നീശാചരർ
അഴലിൽ വീണു കേണിടാതെ
ദീപമേന്തി പോക നാം.
                        ----------------------
നാടകാംശം: രംഗം - തീവണ്ടിയാത്ര
[1920 കാലഘട്ടങ്ങളിലെ തീവണ്ടിയുടെ ചൂളം വിളി ശബ്ദവും തീവണ്ടി പോകുന്നതുമായ ശബ്ദം.   ഓടുന്ന തീവണ്ടിക്കുള്ളിൽ ഇരിക്കുന്ന ശബ്ദം]
14
ഒന്നാമൻ :-  നമ്മോടൊപ്പം യാത്ര ചെയ്യുന്ന ഈ ദിവ്യപുരുഷൻ ആരാണാവോ?
രണ്ടാമൻ > നല്ല തേജസ്സുള്ള മുഖം. ഏതോ മഹായോഗിയാണ് എനിക്കു നിശ്ചയമുണ്ട്.
ഒന്നാമൻ > എന്താ ഒരു തേജസ് . ബ്രാഹ്മണ്യം വഴി ഞൊഴുകുന്ന മുഖം. അദ്ദേഹത്തിൽ നിന്ന് എന്തെങ്കിലും കേൾക്കുവാൻ ആഗ്രഹം തോന്നുന്നു.  ആരാണെന്ന് നമുക്ക് അദ്ദേഹത്തോടു തന്നെ ചോദിച്ചാലോ?
രണ്ടാമൻ > ചോദിക്കുന്നത് ഇഷ്ടപ്പെടുമോ ആവോ?
ഒന്നാമൻ > യോഗിവര്യന്മാർ കോപിക്കില്ല. ഞാൻ ചോദിക്കാം നമ്പൂരി കൂടെ നിന്നാ മതി.
ശരി ശരി... നോം കൂടെത്തന്നെ ഉണ്ട്   അഫൻ തന്നെ ചോദിച്ചോളൂ.
ഗുരു > എന്താ....? നിങ്ങടെ മുഖം കണ്ടിട്ട് എന്തോ ചോദിക്കാനുള്ള പുറപ്പാടാന്ന് തോന്നുന്നു. നമുക്ക് വിരോധമില്ല ചോദിച്ചോളൂ.
ഒന്നാമൻ [ മുരടനക്കിയിട്ട് ഭയഭക്തി ബഹുമാനപുരസ്സരം] [അല്പം വിക്കലോട് കൂടി ] അങ്ങയുടെ പേര്.. പേര് എന്താണ്...?
ഗുരു > നാരായണൻ
രണ്ടാമൻ > നാരായണൻ.....? അത്രേ ള്ളൂ...?
ഗുരു > അതെ.. നാം നാരായണൻ തന്നെ.
ഒന്നാമൻ > അല്ല.. അതല്ല... പേരിന്റ കൂടെ ഇനിയും വേറേ പേര് ബാക്കിയുണ്ടോ?
ഗുരു > ഇല്ല. വേറൊന്നുമില്ല.
ഒന്നാമൻ > ചോദിക്കുന്നതു കൊണ്ട് മറിച്ചൊന്നും  വിചാരിക്കരുത്.  അങ്ങയുടെ ജാതി ഏതെന്ന് മനസ്സിലായില്ല ട്ടോ ....?  എതാ ജാതി?..
ഗുരു > കണ്ടിട്ടും  മനസ്സിലാകാത്തത് കേട്ടാൽ എങ്ങനാ മനസ്സിലാവുക?
[ ട്രൈയിൻ ചൂളം വിളികളോടെ നില്ക്കുവാൻ ആരംഭിക്കുന്നു.]
15
ഗുരു > നാം ഇറങ്ങട്ടെ. ആലുവ ആയിരിക്കുന്നു.
ഒന്നാമൻ > [അത്ഭുതത്തോടെ] ദൈവമേ ! ഇത് മഹായോഗി ശ്രീനാരായണ ഗുരുദേവനല്ലേ...?
രണ്ടാമൻ > [ അത്ഭുതത്തോടെ, സന്തോഷത്തോടെ] കേട്ടിരിക്കിണു... കേട്ടിരിക്കിണു.... ധാരാളം കേട്ടിരിക്കിണു. കാണാൻ തരായത് ഇങ്ങനേം...!

ദൈവദശകം 1, 3, 4 , 10  ശ്ലോകങ്ങൾ
1
ദൈവമേ! കാത്തുകൊൾ കങ്ങു
കൈവിടാതിങ്ങു ഞങ്ങളെ;
നാവികൻ നീ ഭവാബ്ധിക്കോ-
രാവിവൻതോണി നിൻ‍പദം
3
അന്നവസ്ത്രാദി മുട്ടാതെ
തന്നു  രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു
തന്നെ ഞങ്ങൾക്കു തമ്പുരാൻ‍.
4
ആഴിയും തിരയും കാട്ടും
ആഴവും പോലെ ഞങ്ങളും
മായയും നിൻ‍ മഹിമയും
നീയുമെന്നുള്ളിലാകണം.
10
ആഴമേറും നി‍ൻ മഹസ്സാ-
മാഴിയിൽ  ‍ ഞങ്ങളാകവേ
16
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം.
-----------------------------------
ആഖ്യാനം->
   അദ്വൈത വേദാന്തദർശനമനുസരിച്ചാണ് ഗുരുദേവൻ ജീവിതം നയിച്ചു വന്നിരുന്നത്.  എല്ലാ മതങ്ങളുടേയും കാതൽ ഒന്നു തന്നെയാണെന്ന് ഗുരുദേവൻ ജനങ്ങളെ ഉദ്ബോധിപ്പിച്ചു കൊണ്ടിരുന്നു.
നാടകാംശം രംഗം ആശ്രമം
ഗുരു > ഏതു മതം വിശ്വസിച്ചാലും ആ വിശ്വാസം അയാളെ ശുദ്ധീകരിക്കുന്നുണ്ടോ എന്നതാണ് പ്രധാനം.
ആഖ്യാനം -> അന്നൊരു സംഭവമുണ്ടായത് ഇങ്ങനെ - ക്രിസ്ത്യാനിയായിരുന്ന ചാക്കോ എന്നയാൾ ഗുരുദേവന്റെ ആശയങ്ങളിൽ ആകൃഷ്ടനായി ചാക്കോ നാരായണദാസ് എന്ന പേര് സ്വയം സ്വീകരിച്ചു. ഈ വിവരം അറിഞ്ഞ ഗുരുദേവൻ ചാക്കോയെ ആളയച്ചു വരുത്തി ഇങ്ങനെ പറഞ്ഞു -
നാടകാംശം - രംഗം - ആശ്രമം
ഗുരുദേവൻ> ചാക്കോ!.. പേരും മതവും മാറേണ്ട. ചാക്കോ ചാക്കോയായിത്തന്നെ കഴിഞ്ഞാ മതി. എല്ലാ മതങ്ങളുടേയും സാരം ഒന്നു തന്നെയാണ് മതമേതായാലും മനുഷ്യൻ നന്നായാൽ മതി.

ശ്ലോകം. 1
ജാതി ഭേദം മത ദ്വേഷം
ഏതുമില്ലാതെ സർവ്വരും
സോദരത്വേന വാഴുന്ന
മാതൃകാ സ്ഥാനമാണിത്

ആഖ്യാനം -> ജാതി മത ഭേദങ്ങളില്ലാതെ എല്ലാവരും ഒരുമിച്ച് കഴിയണമെന്ന ഉപദേശമാണ് ഗുരു തന്റെ എല്ലാ
17
പ്രവൃത്തികളിലൂടെയും നല്കിക്കൊണ്ടിരുന്നത്.
   1927 - ൽ സ്വാമികൾ ആലുവ അദ്വൈതാശ്രമത്തിൽ വച്ച് സർവ്വമത സമ്മേളനം വിളിച്ച് കൂട്ടി. ഏഷ്യയിലെ ആദ്യ സംവ്വമത സമ്മേളനമായിരുന്നു അത്. ഹിന്ദുക്കളും മുസ്ലീങ്ങളും ക്രിസ്ത്യാനികളും ബൗദ്ധരും ഈ മതമഹാസമ്മേളനത്തിൽ പങ്കെടുത്ത് അവരുടെ ആശയങ്ങളും അഭിപ്രായങ്ങളും കൈമാറി
രണ്ടു ദിവസം നീണ്ടു നിന്ന സമ്മേളനത്തിൽ മുദ്രാവാക്യമായി 'അറിയാനും അറിയിക്കുവാനുമാണ്  വാദിക്കുവാനും ജയിക്കാനുമല്ല എന്ന ആശയം അംഗീകരിച്ച് ലോക ജനതയുടെ മുമ്പിൽ സമർപ്പിക്കപ്പെട്ടു.
ഗാനം 7
വാദിക്കാനല്ലാ... ജയിക്കാനല്ലാ...
അറിയിക്കുവാനും അറിഞ്ഞിടാനും.
പുകഴ്ത്തുവാനല്ലാ... ഇകഴ്ത്താനല്ലാ...
സ്നേഹിച്ചിടാൻ, ഒപ്പം ചേർത്തു നിർത്താൻ.

ആലംബഹീനർക്കൊരത്താണിയാകുവാൻ
അവശരെ പാലിച്ചു പോന്നീടുവാൻ
പൂവിലും പുഴുവിലും കല്ലിലും മണ്ണിലും
ഈശ്വരചൈതന്യമെന്നു ചൊല്ലാൻ.

ഈശ്വരസൃഷ്ടി ചരാചരങ്ങൾ,
ഉച്ചനീചത്വ രഹിതഭാവം.
ജാതി മതങ്ങൾ മനുഷ്യസൃഷ്ടി
വർണ്ണ വൈജാത്യ വികൃതഭാവം.
            ----------------------


18
ആഖ്യാനം ->
തപശ്ചര്യ കൊണ്ടു വികസിച്ച സ്വകീയമായ വ്യക്തി മഹത്വത്തെ ലോകോപകാരത്തിനായി വിനിയോഗിച്ച മഹാത്മാവാണദ്ദേഹം. തന്റെ യോഗ ശക്തിയേയും ജ്ഞാനശക്തിയേയും അധ്യാത്മിക മണ്ഡലത്തിൽ ബന്ധിച്ചിടാതെ ലൗകിക തലത്തിലേക്കു പ്രസരിപ്പിച്ചു കൊണ്ട് സമൂഹത്തിലെ ഏറ്റവും താഴെക്കിടയിൽ വർത്തിച്ചിരുന്ന സമുദായങ്ങളെ ഉയർത്തിക്കൊണ്ടുവരുവാൻ യത്നിച്ചു. കഷ്ടപ്പാടുകളുടേയും ജാതീയ അടിമത്തത്തിന്റെയും ഇടയിൽ നിന്ന് കേരള ജനതയെ മോചിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചു.
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന സന്ദേശത്തിനാധാരം എല്ലാ മതങ്ങളുടേയും അന്തസത്ത ഒന്നു തന്നെ എന്നതാണ്.

ശോകം 2
പലമതസാരവുമൊന്നു പാരാ-
തുലകിലൊരാനയിലന്ധരെന്നപോലെ
പലവിധയുക്തി പറഞ്ഞു പാമരന്മാ-
രലയുവതോർത്തലയാതിരുന്നിടേണം.
ആഖ്യാനം->
  തന്റെ മതമാണ് ശ്രേഷ്ഠമെന്നും അന്യന്റെ മതം തന്റേതിൽ നിന്ന് താഴെയാണെന്നും വിചാരിച്ച് അന്യനെ തന്റെ മതത്തിലേക്ക് ചേർക്കാൻ യുക്തിപറഞ്ഞ് യത്നിച്ച് ജീവിതം പാഴാക്കുന്നവരെ  ഇരുത്തി ചിന്തിപ്പിക്കുന്നതാണ് നാം കേട്ട വരികൾ.
അറിയുകയും അറിയിക്കുകയും ചെയ്യുന്നിടത്ത് കലഹമില്ല. എന്നാൽ വാദിക്കുകയും വാദിച്ച് ജയിക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോഴാണ് കലഹം ആരംഭിക്കുന്നത്.
ഇവിടെയാണ്  'മനുഷ്യന് ഒരു ജാതിയും ഒരു മതവും ഒരു ദൈവവും മാത്രമേയുള്ളൂ എന്ന ആശയത്തിന്റെ ആനുകാലിക പ്രസക്തി ....
അന്ധവിശ്വാസങ്ങളിൽ നിന്നും ജാതി മത മത്സരങ്ങളിൽ നിന്നും
19
മോചനമുണ്ടാവാൻ  ശ്രീനാരായണ ഗുരുവിന്റെ ധർമ്മോപദേശങ്ങൾ ജീവതത്തിൻ ആചരിക്കുക തന്നെ വേണം.

1928 സെപ്തംബർ 20-ാം തിയ്യതി ഉച്ചതിരിഞ്ഞ്  അദ്ദേഹം സമാധിസ്ഥനായി
കുണ്ഡലിനിയിലൂടെ ഉയർന്ന ആ അധ്യാത്മതേജസ്സ് സഹസ്രാര പദ്മവും കടന്ന് പരമാത്മപദത്തിൽ വിലയം പ്രാപിച്ചു.
കുണ്ഡലിനിപ്പാട്ട്
ആടു പാമ്പേ, പുനം തേടു പാമ്പേ, യരു –
ളാനന്ദക്കൂത്തു കണ്ടാടു പാമ്പേ.
തിങ്കളും കൊന്നയും ചൂടുമീശൻ പദ-
പങ്കജം ചേർന്നു നിന്നാടു പാമ്പേ.
വെണ്ണീറണിഞ്ഞു വിളങ്ങും തിരുമേനി
കണ്ണീരൊഴുകക്കണ്ടാടു പാമ്പേ.
ആയിരം കോടിയനന്തൻ നീയാനന-
മായിരവും തുറന്നാടു പാമ്പേ.
ഓമെന്നു തൊട്ടൊരു കോടി മന്ത്രപ്പൊരുൾ‍
നാമെന്നറിഞ്ഞു കൊണ്ടാടു പാമ്പേ.
പുള്ളിപ്പുലിത്തോൽ‍ പുതയ്ക്കും പൂമെനിയെ-
ന്നുള്ളത്തിൽ‍ കളിക്കുമെന്നാടു പാമ്പേ.
പേയും പിണവും പിറക്കും ചുടുകാടു
മേയും പരം പൊരുളാടു പാമ്പേ.
പൂമണക്കും കുഴലാലകം പൂകുമാ-
ക്കോമള മേനി കണ്ടാടു പാമ്പേ.
നാദത്തിലുണ്ടാം നമശ്ശിവായ പ്പൊരു -
ളാദിയായുള്ളതെന്നാടു പാമ്പേ.
പൂമലരോനും തിരുമാലുമാരും പൊൻ‍ -
പൂമേനി കണ്ടില്ലെന്നാടു പാമ്പേ.
20
കാമനെ ചുട്ട കണ്ണുള്ള കാലാരി തൻ‍ -
നാമം നുകര്‍ന്നു നിന്നാടു പാമ്പേ.
വെള്ളി മലയിൽ വിളങ്ങും വേദപ്പൊരു –
ളുള്ളിൽ‍ കളിക്കുമെന്നാടു പാമ്പേ.
എല്ലാമിറക്കിയെടുക്കുമേകൻ പദ –
പല്ലവം പറ്റിനിന്നാടു പാമ്പേ.
എല്ലായറിവും വിഴുങ്ങി വെറും വെളി-
യെല്ലയിലേറി നിന്നാടു പാമ്പേ.
എല്ലാം വിഴുങ്ങിയെതിരറ്റെഴുന്നൊരു
ചൊല്ലെങ്ങുമുണ്ടുനിന്നാടു പാമ്പേ.
ചൊല്ലെല്ലാമുണ്ടു ചുടരായെഴും പൊരു-
ളെല്ലയിലേറി നിന്നാടു പാമ്പേ.
ദേഹം നിജമല്ല ദേഹിയൊരുവനീ
ദേഹത്തിലുണ്ടറിഞ്ഞീടു പാമ്പേ.
നാടും നഗരവുമൊന്നായി നാവില്‍ നി-
ന്നാടു നിൻനാമമോതീടു പാമ്പേ.
ദേഹവും ദേഹിയുമൊന്നായി വിഴുങ്ങിടു-
മേകനുമുണ്ടറിഞ്ഞീടു പാമ്പേ.
പേരിങ്കൽനിന്നു പെരുവെളിയെന്നല്ല
പാരാദി തോന്നിയെന്നാടു പാമ്പേ.
ചേർന്നു നിൽക്കും പൊരുളെല്ലാം ചെന്താരൊടു
നേർന്നു പോമ്മാറു നിന്നാടു പാമ്പേ!
          ------------------------



21
കഥാപാത്രങ്ങൾ
കുട്ടികൾ -3 [12-13 വയസ് ]
1. നാണു (ഗുരുവിന്റെ കുട്ടിക്കാലം)
2. ചാത്തൻ
3. ചോമൻ

മുതിർന്നവർ
1.ഒന്നാമൻ / നമ്പൂതിരി
2.രണ്ടാമൻ / നമ്പൂതിരി
3.മൂന്നാമൻ/ നമ്പൂതിരി/ കുമ്മമ്പിള്ളി ആശാൻ
4.കൃഷ്ണൻ മാമൻ/ വല്യ നമ്പൂരി
5.കുട്ടിയമ്മ / ഗുരുകുലത്തിലെ യുവാവായ നാണു
6. ശ്രീനാരായണ ഗുരു /
7. ആഖ്യാതാവ് -

References-
1.ശിവ സ്വരൂപാനന്ദ സ്വാമികളുമായി നടത്തിയ അഭിമുഖഭാഷണം
2. സമ്പൂർണ കൃതികൾ ശ്രീ നാരായണഗുരു
3. ശ്രീനാരായണ ഗുരു (ബാലസാഹിത്യം )
4. ഗുരുദേവ ചരിതം കുട്ടികൾക്ക്
5. ഒരു ഗുരുവിന്റെ സത്യദർശനം
6. നാരായണ ഗുരുവിന്റെ അദ്വൈത ദർശനം

------------------------------------------------------------------------------------------------

 22
Ayyampuzha Harikumar
Sankaramangalam House
Poikkattussery, PCRA - 22 ,  Chengamanad P O
Ernakulam District, Pin 683 578
Phone - 94004 17084.


------------------------------------------------------------------------------------------------
Broadcasting details:-

Saturday 12 May 2018

കണ്ണടച്ചാൽ സഖീ നിൻ രൂപം


കണ്ണടച്ചാൽ സഖീ നിൻ രൂപം കാണുന്നു,
നിൻ മൊഴി കാതിലായ് എപ്പോഴും  കേൾക്കുന്നു.
നിൻ മന്ദഹാസമെൻ മനതാരിൽ പൂക്കളായ്,
 മധുരം പകർന്നെന്നെ മോഹിതനാക്കുന്നു.

തരളിതഹൃദയനാം എന്നുടെ ഹൃദയത്തിൽ
നീ വന്ന നാളിതിൽ കവിതപൂത്തു
കവിയറിയാതെ നീ മഴമുകിലായ് വന്നു,
അഴലിനു കുളിരേകി മാഞ്ഞു പോയി.

തൊട്ടില്ല നിന്നെ ഞാൻ തൊട്ടതു പോലെന്നാൽ
സ്വപ്നത്തിലെന്നാലും എന്തൊരഭൂതി
വാക്കുകളില്ലാ.. വർണ്ണിക്കുവാൻ സഖീ
നിന്നോടു ചേർന്ന നിമിഷങ്ങളെ !

അയ്യമ്പുഴ ഹരികുമാർ - 
2018 മെയ് 12

Tuesday 2 January 2018

വന്ദേ ഭാരതജനനീ' - സംഗീത ശില്പം
(ഭാരതത്തിന്റെ 71-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആകാശവാണി തൃശൂർ നിലയം അവതരിപ്പിക്കുന്ന സംഗീതശില്പം -വന്ദേ ഭാരത ജനനീ)
നമ്മുടെ രാജ്യത്തെ കാത്തു സൂക്ഷിച്ചു കൊണ്ട് അതിർത്തികളിൽ കാവൽ നിൽക്കുന്ന ധീര സൈനികർക്ക് സംഗീതശില്പം സമർപ്പിച്ചു കൊണ്ട്,
' അവതരണ ഗാനം '
ആഖ്യാനം. - 1
(പ്രഭാതത്തെ ധ്വനിപ്പിക്കുന്ന സംഗീത വീചികൾ, കിളികളുടെ കളനാദം ഇവയുടെ പശ്ചാത്തലത്തിൽ)
പ്രിയരേ ! ഇതാ നനുത്ത പ്രഭാതം നിങ്ങളെ വിളിച്ചുണർത്തുകയാണ്. ദേശഭക്തിയുണർത്തുന്ന ഗീതങ്ങൾ ദൂരെ നിന്ന് ഒഴുകിയെത്തുന്നത് എനിക്ക് വ്യക്തമായി കേൾക്കാം. നിങ്ങൾക്കു കേൾക്കാൻ കഴിയുന്നില്ലേ? എഴുന്നേൽക്കൂ... ഇന്ന് നമ്മുടെ ഭാഗ്യ ദിനം. നമ്മൾ ഭാരതീയർ , ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം പിടിച്ചു വാങ്ങിയ ആഗസ്റ്റ് 15 !

ഗാനം 1
സ്വാതന്ത്ര്യത്തിൻ പുലരി വിരിഞ്ഞു
പാവന ഭാരതവീഥിയുണർന്നു
ചിറകു കുടഞ്ഞു പറന്നൂ വാനിൽ
മൂവർണക്കൊടി വീണ്ടും

ഉയരുകയായീ കളകണ്ഠങ്ങളിൽ
വന്ദേമാതര ഗാന രസം
നിറയുകയായി ഹൃദയം നിന്നുടെ
നിസ്തുല മഹിമാ പൂർണ്ണ രസം.

ഗിരി ശിഖരങ്ങളിൽ തരുനികരങ്ങളിൽ
വിടരുകയായ് സുമഭാവങ്ങൾ
പുത്തനുഷസ്സിൻ പുതുഗന്ധങ്ങൾ
പടരുകയായ് ശുഭസൂചകമായ്.
------------
ആഖ്യാനം - 2
നഷ്ടമായ നമ്മുടെ സ്വാതന്ത്ര്യം വീണ്ടെടുക്കുവാൻ ഒരുപാട് ധീരന്മാർ പടപൊരുതി; ജീവൻ ബലിയർപ്പിച്ചു. അങ്ങനെ ഏറെ ജീവൻ ബലി നല്കി നേടിയെടുത്തതാണ് ഇന്നത്തെ സ്വാതന്ത്ര്യം. സ്വാതന്ത്ര്യം ഇവിടുത്തെ ഓരോ മൺതരിക്കും അവകാശപ്പെട്ടതാണ്. മറ്റാരുടേയും സ്വൈരവിഹാരത്തിന് തടസ്സം നിൽക്കാൻ നമുക്കാർക്കും അവകാശമില്ല. മറ്റുള്ളവരുടെ സ്വാതന്ത്ര്യം നാം അംഗീകരിക്കുമ്പോൾ മാത്രമാണ് നമ്മുടെ സ്വാതന്ത്ര്യവും അംഗീകരിക്കപ്പെടുന്നത്.
പ്രിയരേ! ഇനിയും നമ്മുടെ സ്വാതന്ത്ര്യം മറ്റാരും കവർന്നെടുക്കാതിരിക്കാൻ നമുക്ക് ഉണർന്നെണീക്കാം. നമ്മുടെ സ്വാതന്ത്ര്യം കാത്തു സൂക്ഷിക്കേണ്ട ഉത്തരവാദിത്തം നമ്മുടേതു മാത്രമാണ്. ഒരു രാഷ്ട്രമെന്ന നിലയിലുള്ള ഭാരതത്തിന്റെ സ്വാതന്ത്ര്യം, ഇവിടുത്തെ പൗരന്മാർ എന്ന നിലയിലുള്ള സ്വാതന്ത്ര്യം ഇവയെല്ലാം കാത്തു സൂക്ഷിക്കാൻ കടപ്പെട്ടവർ നാമോരോരുത്തരുമാണ് . ഉത്തിഷ്ഠതാ ജാഗ്രത . എഴുന്നേൽക്കൂ മനസ്സും ബുദ്ധിയും ഉണരട്ടെ !
ഗാനം 2
പാടാമിനിയൊരു ഗാനം
ഭാരതമുണരാനിനിയൊരു ഗാനം,
പുഴയും മലയും പൂങ്കാവനവും
ഉണർന്നെണീക്കാനൊരു ഗാനം.

ഉള്ളിലുറങ്ങും ഉന്നത ശക്തികൾ
തിമർത്ത് പൊന്തും മണ്ണിൽ
ഉയിർ കൊള്ളട്ടെ ധീര ജവാന്മാർ
ഭാരതാംബയെ കാത്തിടുവാൻ.
ഉദിച്ചുയർന്നിട്ടുജ്ജ്വലമാകാൻ,
ഭാരത മണ്ണിൻ യശസ്സു കാക്കാൻ,
ധീര ഭഗീരഥരാവാൻ, - ഭാരതർ
ഉണർന്നെണീറ്റിടാൻ -
------------
ആഖ്യാനം - 3
സംസ്കാരത്തിന്റെ വിളനിലമാണ് ഭാരതം. വിശ്വത്തിൽ ആദ്യമായി ശാന്തിയുടെ മന്ത്രം ഉറക്കെ ഉദ്ഘോഷിക്കുന്നത് മണ്ണിൽ പിറന്ന മനീഷികളാണ്. പൂവിലും പുല്ലിലും പുഴുവിലും കുടികൊള്ളുന്ന ജീവന്റെ തുടിപ്പ് ഒന്നു തന്നെയാണ് മനുഷ്യനിലും മറ്റു ജീവജാലങ്ങളിലുമുള്ളതെന്ന സനാതന സത്യം കണ്ടറിഞ്ഞതും ഇവിടുത്തെ ഋഷീശ്വരന്മാർ തന്നെ ! ഇവിടെ പിറക്കുന്ന കാട്ടു കാട്ടുകല്ലിൽ പോലും സനാതന ചൈതന്യം സ്ഫുരിക്കുന്നു. ഇക്കാര്യങ്ങൾ മനസ്സിലാക്കി ആദ്ധ്യാത്മികമായും ഭൗതികമായും മഹിമ പുലർത്തിയ ഭാരതത്തിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്നവർ ഏറെയാണ്..... അങ്ങനെയിരിക്കെ പുണ്യഭൂമിയിൽ പിറക്കാൻ കഴിഞ്ഞതു തന്നെ എത്രയോ ഭാഗ്യം! നൂറു കോടി ജന്മങ്ങളിൽ ചെയ്ത പുണ്യകർമങ്ങളുടെ ഫലമത്രേ മനുഷ്യ ജന്മം. അത് ഭാരതത്തിൽ ലഭിച്ചു എന്നത് അതിലേറെ മഹാഭാഗ്യം!

ഗാനം 3
പുണ്യഭൂമി- ഭാരത ഭൂമി
മണ്ണിൽ മഹിമ പുലർന്ന ഭൂമി
വിണ്ണിലെ മലർവാടിപോലും
സ്വപ്നം കാണുവതെന്റെ ഭൂമി
മേഘമാലകൾ തൊട്ടു തഴുകും
മോഹനം ഗിരിനിരകളും,
താമരപ്പൂഞ്ചോലകൾക്ക്
കാവലായളി വൃന്ദവും.

ചന്ദനപ്പൂങ്കാറ്റ് മുളയിൽ'
പാട്ട് മൂളും സാനുവും,
കുങ്കുമപ്പൂമ്പൊട്ടു തൊട്ടതാം
അരുണ സന്ധ്യാ വാനവും.
------------------------
ആഖ്യാനം - 4
നൂറ്റാണ്ടുകളുടെ അടിമത്തത്തിലൂടെ സാംസ്കാരികമായും സാമ്പത്തികമായും നാം പാരതന്ത്ര്യത്തിലായെങ്കിലും നമ്മുടെ പൈതൃക ധാരയ്ക്ക് ഒരു കുറവും സംഭവിച്ചില്ല. യദായദാ ഹി ധർമ്മസ്യ ഗ്ലാനിർഭവതി ഭാരത അഭ്യുത്ഥാനമധർമ്മസ്യ തദാത്മാനം സൃജാമ്യഹം. അതെ, ലോകത്തിൽ ധർമ്മ നാശം എപ്പോഴെല്ലാമുണ്ടാകുമോ അപ്പോഴെല്ലാം ധർമ്മരക്ഷയ്ക്കായി അവതാരങ്ങൾ ഉണ്ടാകുമെന്ന് നമുക്ക് അനുഭവവേദ്യമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ രൂപം കൊണ്ട പല സംസ്കാരങ്ങളും നാമാവശേഷമായപ്പോഴും ഭാരത സംസ്കാരത്തിന് മാത്രം ഒരു ക്ഷതവും സംഭവിച്ചില്ല. തികച്ചും സ്വാഭാവികമായതും സ്വാതന്ത്രതാ ഭാവത്തിൽ അധിഷ്ഠിതവുമായ സനാതന സംസ്കാരധാര ഇന്നും തനതു പ്രൗഢിയോടെ ദേശാന്തരങ്ങളെ കീഴ്പ്പെടുത്തി ദിഗ് വിജയ യാത്ര തുടരുകയാണ്.


ഗാനം 4
ഉയരും കൊടിയുയരും
മൂവർണ്ണക്കൊടി ഉയരും
മൂലോകങ്ങൾക്കപ്പുറമിനിയും
പടരും പ്രഭ പടരും.

കടലും കൊടുമുടിയും
കടന്നു കയറും കീർത്തിരഥം
ദേശാന്തരങ്ങളാരാധിക്കെ
തുടരും ദിഗ്വിജയം.

ഹൃദയം അനുനിമിഷം
രാഷ്ട്ര ചിന്തയിൽ മേവുമ്പോൾ
വിളിക്കയാണിന്നീ വിശ്വം
വിജയം എൻ ദിഗ്വിജയം.
------------
ആഖ്യാനം -5
ഒരിക്കലും മറ്റാരേയും ആക്രമിച്ച് കീഴ്പ്പെടുത്താൻ നാം ഭാരതീയർ തയ്യാറായിട്ടില്ല. എന്നാൽ നമ്മെ ആക്രമിക്കാൻ വന്നവരെ തിരികെ വിട്ടിട്ടുമില്ല. പ്രതിരോധിക്കേണ്ട സമയങ്ങളിലെല്ലാം ഇവിടുത്തെ ഓരോ പുൽക്കൊടിപോലും ധീരതയോടെ എഴുന്നേറ്റു വരുന്ന കാഴ്ചയാണ് ശത്രുക്കളായ് വന്നവർ കണ്ടത്. രാത്രിയെന്നോ പകലെന്നോ മഞ്ഞെന്നോ വെയിലെന്നോ നോക്കാതെ വിശപ്പും ദാഹവും വകവെയ്ക്കാതെ അതിർത്തികളിൽ നമ്മുടെ സൈനികർ നാടിന് കാവൽനില്ക്കുകയാണ്. അവരെ ഓർമ്മിക്കാതെ നമുക്ക് ഒരു സ്വാതന്ത്ര്യ ദിനമുണ്ടോ? ധീരജവാന്മാരേ! ..... ജനകോടികളുടെ ആശീർവാദങ്ങൾ എപ്പോഴും നിങ്ങളോടൊപ്പമുണ്ട്..! അതു കൊണ്ട് വിജയം നിങ്ങൾക്കുള്ളതാണ്.

ഗാനം 5
ഭാരത മണ്ണിൽ ജനിച്ചവരെല്ലാം
വീരശൂരപരാക്രമികൾ
ഭാരത നാടിൻ മാനം കാക്കാൻ
രക്തം ചീന്തും ധീര ഭടന്മാർ
Chorus ['ഭാരത ജനനീ! ജയ ജനനീ!
ജയ ജയ ജനനീ! മമ ജനനീ!' ]

രാവും പകലും മിഴി ചിമ്മാതെ,
മഴയും വെയിലും വകവെയ്ക്കാതെ,
പ്രതിബന്ധങ്ങളിൽ അടിപതറാതെ,
അടരാടുന്നവർ ഭാരതവീരർ.

ശോണിതമുറയും ഹേമന്തങ്ങളിൽ
ജ്വലിച്ചു നില്ക്കും ഗ്രീഷ്മങ്ങളിലും
പശിയും ദാഹവും ഓർക്കാതെന്നും
കാവൽ നില്പൂ വീരഭടന്മാർ.
 ---------------------
ആഖ്യാനം - 6
നമ്മുടെ നാടിന്റെ വളർച്ചയിൽ അസൂയലുക്കളായവർ, ഏതുവിധേനയും നമ്മെ തകർക്കണമെന്ന് ചിന്തിച്ച് അതിനായ് കരുക്കൾ നീക്കുന്നു.
നമ്മെ കീഴ്പ്പെടുത്തി നാടിന്റെ സൗഭാഗ്യങ്ങൾ കൈക്കലാക്കാൻ ശത്രുക്കൾ ഒളിഞ്ഞും തെളിഞ്ഞും ലാക്ക് നോക്കുന്നു. ജനകോടികളുടെ ആശീർവാദങ്ങൾ ഏറ്റുവാങ്ങിയ ധീരരായ യുവാക്കൾ കാവൽക്കാരായിരിക്കുമ്പോൾ ആർക്കാണ് ഇവിടെ അതിക്രമിച്ച് കടക്കാനാവുക. അതിനുള്ള ധൈര്യം ആർക്കാണ്.

ഗാനം 6
സ്വർണക്കതിരുകൾ വിളയും പാടം,
വിത്തു വിതച്ചു വിണ്ണവർ മണ്ണിൽ,
Male സ്വാതന്ത്ര്യത്തിൻ വായു ശ്വസിച്ച്
നെന്മണി പൊട്ടിമുളച്ചു.
FM സ്വാതന്ത്ര്യത്തിൻ തേനമൃതുണ്ടു
വളർന്നുതുടങ്ങീ മണ്ണിൽ.

സ്വാതന്ത്ര്യത്തിൻ സ്വർണ്ണക്കതിരുകൾ വിളയട്ടെ തെയ് തകതാരാ
തെയ് തകതാരാ തെയ്താരാ തെയ് തകതാരാ തെയ് താരാ

കള്ളക്കളകൾ വളർന്നാൽ ഉടനവ പറിച്ചു മാറ്റീടാൻ
വെള്ളം തേവി നനച്ചു വളർത്താൻ, വളവും തൂവാനായ്
കരുത്തരായ പണിയാളന്മാർ കടുത്തു നിൽക്കുമ്പോൾ
തടഞ്ഞു നിർത്താൻ ആരുണ്ടിവിടെ? കാണട്ടെ ഞങ്ങൾ !

കതിരുകൾ പൊട്ടാറായ് പുത്തൻ നിറകതിർ വരവായി
പതിരില്ലാത്തൊരു കതിർ കാണാനായ് കാത്തിരിക്കുമ്പോൾ
മുന്നിൽ നിന്നോ- പിന്നിൽ നിന്നോ- ഒളിഞ്ഞു വന്നാലും
കൊയ്തെടുക്കാൻ നോക്കേണ്ടാരും ഞങ്ങടെ സ്വാതന്ത്ര്യം.
------------
ആഖ്യാനം -7
വിദേശ ആധിപത്യത്തിൽ ശ്വാസം മുട്ടിയ ഭാരതത്തെ മോചിപ്പിക്കാൻ ആയിരങ്ങൾ ഇവിടെ യുദ്ധം ചെയ്തു. 'സ്വാതന്ത്യം എന്റെ ജന്മാവകാശമാണ് ഞാൻ അതു നേടുകതന്നെ ചെയ്യും' എന്ന ഉറച്ച തീരുമാനം ഓരോ ഭാരതീയന്റേയും മനസ്സിൽ തീ നാളമായി കത്തി ഉയർന്നു. ധീരന്മാരുടെ രക്തം സ്വാതന്ത്ര്യാഭിവാഞ്ഛയായി ഭാരതത്തിലെ ഓരോ മൺ തരിയിലും എണ്ണ പകർന്നു. നിശ്ചയദാർഢ്യത്തിന്റെ അഗ്നിനാളത്തിൽ വിദേശപ്പട കത്തിയൊടുങ്ങി. അങ്ങനെ സ്വാതന്ത്ര്യ ദേവത ഭാരതത്തെ ആശ്ളേഷിച്ചു.
ഇന്ന് സ്വാതന്ത്ര്യത്തിന്റെ 70 സംവത്സരങ്ങൾ പിന്നിട്ട നാം, ഇന്ന് സുഖലോലുപരായ് സുഖ സൗകര്യങ്ങൾ ആസ്വദിക്കുമ്പോൾ - കഴിഞ്ഞു പോയ നാളുകൾ മറന്നു പോകുന്നുവോ ! അനേകരുടെ പ്രയത്ന ഫലം ആസ്വദിക്കുമ്പോൾ, നമ്മുടെ സഹോദരന്മാരുടെ സ്വാതന്ത്ര്യത്തെ നാം മാനിക്കുന്നുണ്ടോ? ഭാരതത്തിലെ എല്ലാ പൗരന്മാരും തുല്യരല്ലേ? - ഇവിടെ എല്ലാവർക്കും ഒരേ അവകാശമല്ലേ ഉള്ളത്. എല്ലാവർക്കും തുല്യതയുള്ള നാട്ടിൽ അഴിമതിക്കും അക്രമങ്ങൾക്കും സ്ഥാനമെവിടെ?
അധർമ്മികൾ ആരായാലും സ്വജനങ്ങളായാൽ പോലും മുഖം നോക്കാതെ ശിക്ഷ വിധിക്കാൻ തക്ക ശക്തിയും ഓജസുമുള്ള നീതിദേവത ധർമ്മ പക്ഷത്തുള്ളപ്പോൾ എന്തിനു ശങ്കിക്കണം ? അധർമ്മികളെ നശിപ്പിക്കാൻ തക്ക ശക്തിയുള്ള രാഷ്ട്ര ചേതന ഇതാ ഇവിടെ അവതരിച്ചു കൊണ്ടിരിക്കുകയാണ്.

ഗാനം 7
ഉണർന്നുയർന്നു വന്നിടുന്നു ഭാരതത്തിൻ പൗരുഷം
അജയ്യശക്തിയാർന്നിതാ വരുന്നു കീഴടക്കുവാൻ
ഹിമാലയം കണക്കുയർന്ന സ്വാഭിമാനമസ്തകം,
കയ്യിലേന്തിടും ധ്വജം പറന്നുയർന്നിടുന്നിതാ.

ശത്രുവേ തുരത്തുവാ-നധർമ്മനാശമേകുവാൻ
കാത്തു വച്ച സ്വാതന്ത്ര്യത്തെ കാത്തു കാത്തു വയ്ക്കുവാൻ
പൂർവ പശ്ചിമങ്ങളിൽ ദക്ഷിണോത്തരങ്ങളിൽ
പൂർവികർ പടുത്തുയർത്ത സംസ്കൃതിക്കു കാവലായ്

ഉയിർ കൊടുത്തു വീണ്ടടുത്ത ഭാരതത്തിൻ ചേതന
പാരിതിൽ പ്രകാശമാനമാകുവാൻ നിതാന്തമായ്
പോർക്കളങ്ങളിൽ തൊടുത്തൊ-രഗ്നിസായകങ്ങളാൽ
നേരിടാൻ ത്രസിച്ചു നില്കയാണ് വീരസൈനികർ.
-----------------------------


ആഖ്യാനം -8
ദേവതാത്മാവായ ഹിമാലയം ഭാരതാംബയുടെ കിരീടമായി നിലകൊള്ളുന്നു. ഗംഗാ യമുനാ സിന്ധു സരസ്വതി തുടങ്ങിയ നദികൾ പുണ്യഭൂമിയിലുടനീളം സ്നേഹം ചുരത്തി ഒഴുകുന്നു. കാശ്മീരിലെ കുങ്കുമപ്പൂക്കൾ ഭാരതാംബയെ സ്തുതിച്ചു പാടുന്നു. അറബിക്കടലും വംഗ സമുദ്രവും തങ്ങളുടെ തിരകൈകളെക്കൊണ്ട് ഭാരതാംബയുടെ പാദകമലങ്ങളിൽ പൂക്കൾ അർപ്പിക്കുകയാണ്. അമ്മേ ഭാരതാംബേ നീ ജയിച്ചാലും!
ഗാനം 8
ഹിമഗിരി ശൃംഗം ഉത്തുംഗം
ഭാരത മാതുർമണിമകുടം
ഗംഗാ യമുനാ സിന്ധു സരസ്വതി
പ്രവഹതി മാതുർ-ഹൃദയതടം.

കാശ്മീരാദി മഹോന്നത ദേശേ
വികസന്ത്യധുനാ കുസുമാനി.
ഗായന്ത്യചിരാത് താനി സുമാനി
വന്ദേമാതരഗാനാനി.
(വന്ദേമാതരം.... വന്ദേമാതരം.....
സുജലാം സുഫലാം മലയജശീതളാം)(ഹിമഗിരി)

ആരബ -വംഗ -മഹോദധിനായുത
ഹിന്ദുസമുദ്രോ സ്തൗതി ചിരം താം.
തസ്യ തരംഗകരേണ ഹാരേണ
അർച്യതേ മമ ഭാരത മാതാ.
 ---------------------
ആഖ്യാനം -9
സ്വാതന്ത്ര്യം! എത്ര സുന്ദരമയ പദം ! ഒരു നിയന്ത്രണവുമില്ലാതെ സ്വച്ഛമായി കഴിയുവാൻ എല്ലാവർക്കും സാധിക്കുന്ന അവസ്ഥ. മറ്റുള്ളവരുടെ കർമ്മങ്ങൾക്ക് തടസ്സമുണ്ടാക്കാതെ എന്ന് പ്രത്യേകം എടുത്തു പറയേണ്ടതുണ്ടെന്നു മാത്രം. പ്രപഞ്ചത്തിൽ ഏറ്റവും വില പിടിപ്പുള്ളതും സ്വാതന്ത്ര്യമെന്ന അവസ്ഥയ്ക്കാണ്. പിറക്കുന്നതിനു മുമ്പേ തന്നെ നാം ഓരോരുത്തരും ഇതിന്റെ അവകാശികളുമാണ്. സ്വർഗ്ഗ തുല്യമായ അവസ്ഥ, അനുഭൂതി നമുക്ക് എല്ലാവർക്കുമായി പങ്കുവയ്ക്കാം. ഭൂമിയിൽ പുതിയൊരു സ്വർഗം ചമയ്ക്കാം.
 
ഗാനം 9
സ്വാതന്ത്ര്യമെന്റെ ജന്മാവകാശം (സ്വാതന്ത്ര്യമാണെന്റ)
പാരിൽ ജനിച്ചപ്പോൾ കൈവന്ന സൗഭാഗ്യം/ഭാഗ്യം
നേരിനും നേരായൊരീശ്വര സാന്നിധ്യം
നേരായ് നടപ്പതിൻ സഞ്ചിത പുണ്യം.

അമ്മിഞ്ഞപ്പാലൊപ്പം നിർമ്മല മാധുര്യം,
അമൃതം പോൽ അമരത്വമേകുന്ന വൈഭവം;
അച്ഛനുതുല്യം അഭയപ്രദായകം,
ആകാശം പോലെ വിശാലം മനോഹരം.

വെണ്ണയെക്കാളേറെ മാർദ്ദവമോലുന്ന,
വെൺമതിയേക്കാൾ ശീതളമേകുന്ന,
ആത്മചൈതന്യ പ്രഭാവം നിറയ്ക്കുന്ന,
വിശ്വാത്മ ശക്തി- സ്വാതന്ത്ര്യ ഭാവം.
------------
ആഖ്യാനം - 10
സ്വധർമ്മമനുഷ്ഠിക്കാനും സ്വതന്ത്രമായി ചിന്തിക്കാനും ഭാരതത്തിൽ എന്നും സ്വാതന്ത്ര്യമുണ്ടായിരുന്നു. സ്വതന്ത്രതാ ഭാവം ഇവിടുത്തെ സംസ്കാരത്തിന്റെ അന്തസത്തയാണ്. ലോകാ: സമസ്താ: സുഖിനോ ഭവന്തു !' ലോകത്തിൽ എല്ലാവരും സുഖമുള്ളവരാവട്ടെ എന്ന പ്രാർഥന തന്നെ ഇതിന് തെളിവാണ്. ലോകം ഒരു കൂടാണെന്നും അതിൽ എല്ലാവരും സഹോദരീ സഹോദരന്മാരാണെന്നുമുള്ള ഉദാത്ത ചിന്ത എല്ലാ ജീവജാലങ്ങളുടേയും സ്വാതന്ത്ര്യത്തെ നാം അംഗീകരിക്കുന്നു എന്നതിന് തെളിവാണ്. ഇതു തന്നെയാണ് നാടിന് ലോക രാഷ്ട്രങ്ങൾക്കിടയിൽ അംഗീകാരം നേടുവാൻ സഹായകമായതും. ഭൗതികമായും ആധ്യാത്മികമായും എന്റെ നാട് എത്ര സുന്ദരമാണ്.

ഗാനം 10
എത്ര സുന്ദരമെന്റെ ദേശം
ധവള ഹിമഗിരി ശോഭിതം
സിന്ധു ഗംഗാ തുംഗ ഭദ്രകൾ
തഴുകി ഒഴുകും ഭാരതം.

കുങ്കുമങ്ങൾ പൂവിടുന്ന
ഹരിതസുന്ദര സാനുവിൽ
കിളി കുലങ്ങൾ പാടിടുന്നു
പുണ്യചരിത-ഗീതകം

കേര- കദളീ വനനിരകൾ
കതിരു ചൊരിയും കൃഷിയിടങ്ങൾ
സസ്യശ്യാമള പൂർണമാമെൻ
ഭാരതം അതിസുന്ദരം.
--------------
ആഖ്യാനം - 11
എത്ര മഹത്തരമാണ് എന്റെ ഭാരതം. അതെ, പെറ്റമ്മയും ജന്മം നല്കിയ നാടും എനിക്ക് സ്വർഗത്തേക്കാൾ മഹത്വമേറിയതാണ്. 'ജനനീ ജന്മഭൂമിശ്ച സ്വർഗാദപി ഗരീയസീ'. !!!!!!!!! അതെ എന്റെ നാട് എനിക്ക് അമ്മ തന്നെയാണ് - വന്ദേ ഭാരത ജനനീ.
------------ ശുഭം! ശുഭം! ശുഭം! ------------